കൊച്ചി: പഴയ ടയറുകൾ വിൽക്കുന്ന കടയെന്ന വ്യാജേന ഗോഡൗണിൽ സ്പിരിറ്റ് വിൽപ്പന നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. ഗോഡൗൺ വാടകയ്ക്കെടുത്ത മാവേലിക്കര സ്വദേശി അഖിൽ വിജയൻ, ഇയാളുടെ സഹായി അർജ്ജുൻ അജയൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. തൃശ്ശൂർ, കോട്ടയം , ഇടുക്കി ജില്ലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കാക്കനാട് നിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ ആറ് പേര്‍ അറസ്റ്റില്‍.
കഴിഞ്ഞ മാസം 12-നാണ് കേസിനാസ്പദമായ സംഭവം. ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തിൽ മുൻപ് അജിത്ത്, ഷാജൻ, നിബു സെബാസ്റ്റ്യൻ, തോമസ് ജോർജ്ജ് എന്നിവർ പിടിയിലായിരുന്നു. ലോറിയിൽ വൻ തോതിൽ സ്പിരിറ്റ് എത്തിച്ച് നൽകിയിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂരു സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം മൈസൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ബി ടെനിമോൻ വ്യക്തമാക്കി.