പശ്ചിമബംഗാളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ വൻക്രമക്കേട്;

0
78

പശ്ചിമബംഗാളിൽ സ്കൂൾകുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ വൻക്രമക്കേടുകൾ നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതി. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പശ്ചിമ ബംഗാളിലെ പ്രാദേശിക ഭരണകൂടങ്ങൾ വഴി നടപ്പാക്കിയ പദ്ധതിയിൽ 16 കോടിയോളം എണ്ണം ഉച്ചഭക്ഷണം കൂടുതൽ വിളമ്പിയതായി കണക്കുണ്ടാക്കിയാണ് തട്ടിപ്പ് നടന്നതത്രേ.

ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷന്റെ നടത്തിപ്പ് അവലോകനം ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം (MoE) ജനുവരിയിൽ ‘ജോയിന്റ് റിവ്യൂ മിഷൻ’ (ജെആർഎം) രൂപീകരിച്ചിരുന്നു. വിവിധ തലങ്ങളിൽ വിളമ്പിയ ഭക്ഷണങ്ങളുടെ എണ്ണം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ സമർപ്പിച്ച വിവരങ്ങളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പാനൽ കണ്ടെത്തി.

സംസ്ഥാന സർക്കാർ ഇന്ത്യാ ഗവൺമെന്റിന് സമർപ്പിച്ച ഒന്നും രണ്ടും ത്രൈമാസ റിപ്പോർട്ടുകൾ അനുസരിച്ച്, 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ പിഎം പോഷൻ പദ്ധതിക്ക് കീഴിൽ ഏകദേശം 140.25 കോടി ഭക്ഷണമാണ് വിളമ്പിയത്. എന്നാൽ സംസ്ഥാനത്തിലേക്ക് ജില്ലകളിൽ നിന്ന് കൊടുത്ത കണക്കിൽ ജില്ലകളിൽ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ആകെ എണ്ണം ഏകദേശം 124.22 കോടിയാണ്. അതായത് സംസ്ഥാനം കണക്ക് സമർപ്പിച്ചപ്പോൾ 16 കോടിയിലധികം ഭക്ഷണത്തിന്റെ എണ്ണം കൂടി. ഇത് ഗുരുതരമായ പ്രശ്നമാണ്. കാരണം ഇതിനാവശ്യമായ അനുബന്ധ ചെലവ് 100 കോടി രൂപയോളം വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

തീപിടിത്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള പദ്ധതിക്ക് വേണ്ടി ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വകമാറ്റിയത്, ഭക്ഷ്യധാന്യങ്ങളുടെ തെറ്റായ വിഹിത കണക്ക്, അരി, പരിപ്പ്, പച്ചക്കറികൾ എന്നിവ “നിർദ്ദേശിച്ച അളവിൽ” നിന്നും 70 ശതമാനം കുറച്ച് ഉപയോഗിച്ച് പാചകം ചെയ്യൽ, കാലഹരണപ്പെട്ട പലവ്യഞ്ജനങ്ങളുടെ ഉപയോഗം എന്നിവയും പാനൽ കണ്ടെത്തി.

കേന്ദ്രത്തിലെയും സംസ്ഥാന സർക്കാരിലെയും പോഷകാഹാര വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്തസംഘമാണ് അന്വേഷണം നടത്തിയത്. 95 ശതമാനത്തിലധികം കുട്ടികളും ശരാശരി ഉച്ചഭക്ഷണം ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാനം ഇപ്പോഴും അവകാശപ്പെടാറുണ്ടായിരുന്നു. എന്നാൽ സംയുക്തസംഘം സന്ദർശിച്ച എല്ലാ സ്കൂളുകളിലും ഈ കാലയളവിൽ ഭക്ഷണം ലഭിക്കുന്ന കുട്ടികളുടെ എണ്ണം 60 മുതൽ 85 ശതമാനം വരെയാണ് എന്നാണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് നിന്ന് സ്‌കൂളുകളിലേക്കോ നടപ്പാക്കുന്ന ഏജൻസികളിലേക്കോ ഉള്ള ഫണ്ടിന്റെ ഒഴുക്ക്, പദ്ധതിയുടെ ആകെ കവറേജ്, സംസ്ഥാനം, ജില്ല, ബ്ലോക്ക് തലങ്ങളിലെ മാനേജ്‌മെന്റ് ഘടന, സംസ്ഥാനത്ത് നിന്ന് സ്‌കൂളുകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനുള്ള വിതരണ സംവിധാനം, അടുക്കള കം-സ്റ്റോറുകളുടെ നിർമ്മാണം, സംഭരണം, അടുക്കള ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കൽ എന്നിവയും സംഘം അവലോകനം ചെയ്തു.

അതേസമയം ഫെബ്രുവരിയിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും സന്ദർശിച്ച ജെആർഎം സംസ്ഥാനത്തെ പ്രോജക്ട് ഡയറക്ടറെ പോലും അറിയിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഏപ്രിൽ 3ന് ട്വീറ്റ് ചെയ്തിരുന്നു. സംഘത്തിലെ സംസ്ഥാന പ്രതിനിധിയായിരുന്ന പ്രോജക്ട് ഡയറക്ടറെ (പിഡി) പോലും അറിയിക്കാതെയാണ് കേന്ദ്ര സംഘം റിപ്പോർട്ട് സമർപ്പിച്ചത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനത്തിന്റെ മറ്റൊരു ഉദാഹരണമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രസർക്കാർ സ്ഥിരമായി ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here