താൻ ദൈവമാണ്, ദൈവത്തിന്റെ അവതാരമാണ് എന്നൊക്കെ പറയുന്ന അനേകം പേർ ലോകത്ത് എല്ലായിടത്തും ഉണ്ട്. അതിലൊരാളാണ് കെനിയയിലെ എലിയു സിമിയു. താൻ യേശു ക്രിസ്തു ആണ് എന്നായിരുന്നു ഇയാളുടെ വാദം. എന്നാലിപ്പോൾ, നാട്ടുകാർ തന്നെ പിടിച്ച് കുരിശിൽ തറക്കുമോ എന്ന് പേടിയാണ് എന്നും പറഞ്ഞ് സിമിയു പൊലീസിൽ അഭയം തേടിയിരിക്കുകയാണ്. കെനിയയിലെ ബങ്കാമകൗണ്ടിയിൽ ആയിരുന്നു ഈ സംഭവം നടന്നത്.
എത്രയോ വർഷങ്ങളായി സിമിയുവിന്റെ വാദം താൻ യേശു ക്രിസ്തു ആണ് എന്നതായിരുന്നു. അതിനാൽ തന്നെ യേശുവിനെ പോലെ വേഷം ധരിച്ചാണ് ഇയാൾ പുറത്ത് ഇറങ്ങിയിരുന്നതും. എന്നാൽ, വന്നുവന്ന് ജനം ശരിക്കും ഇയാളെ പരീക്ഷിക്കുന്ന അവസ്ഥയിൽ എത്തി. യഥാർത്ഥ യേശു ആണെങ്കിൽ സിമിയു ഒന്നുകൊണ്ടും പേടിക്കണ്ട. കുരിശിൽ തറച്ചാലും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും എന്നായിരുന്നു ജനങ്ങളുടെ വാദം. അതിനാൽ, ദുഖവെള്ളിയാഴ്ച ദിവസം സിമിയുവിനെ കുരിശിൽ തറക്കാം എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
എന്നാൽ, തന്നെ കുരിശിൽ തറക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ എന്നറിഞ്ഞതോടെ സിമിയു ആകെ ഭയന്നു പോയി. പിന്നാലെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ഇയാൾ പൊലീസിന് പരാതി നൽകി. ഇപ്പോൾ പൊലീസിൽ നിന്നും സംരക്ഷണം കിട്ടുമെന്ന വിശ്വാസത്തിലാണ് ഇയാളുടെ ജീവിതം.
1981 -ലാണ് സിമിയു ജനിച്ചത്. സിമിയുവിന്റെ മാതാപിതാക്കളായ ഫ്രാൻസിസും സിസിലിയ സിമിയുവും ഇയാളുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചു. ബങ്കോമ കൗണ്ടിയിലെ ടോംഗാരനിലുള്ള മുകുയു പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഫോം വണ്ണിൽ വച്ച് വിദ്യാഭ്യാസം നിർത്തി. പിന്നീട് കൃഷിപ്പണിയിലേക്ക് തിരിഞ്ഞു. വിവാഹിതനായ സിമിയുവിന് എട്ട് മക്കളുണ്ട്. മൂത്തയാൾ ടെക്നിക്കൽ കോളേജിൽ ചേരാനിരിക്കുകയാണ്.
നേരത്തെ ഇയാളുടെ തലയ്‍ക്ക് ഒരു പരിക്ക് പറ്റിയിരുന്നു എന്നും അതിന് ശേഷമാണ് പ്രാർത്ഥനയിലേക്ക് തിരിഞ്ഞതും താൻ യേശു ക്രിസ്തു ആണ് എന്ന് പറയാൻ തുടങ്ങിയത് എന്നുമാണ് അയൽക്കാർ പറയുന്നത്.