പാലക്കാട്: സ്വന്തമായി വീടില്ലാത്തതിനാൽ കിടപ്പുരോഗിയായ മകനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ താമസിക്കുകകയാണ് ഒരമ്മ. വടക്കഞ്ചേരി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അമ്മാളു അമ്മയും മകൻ സുരേഷും മാസങ്ങളായി അന്തിയുറങ്ങുന്നത്. ആറ് മാസമായി അമ്മയും മകനും ബസ് സ്റ്റോപ്പിലാണ് താമസം. ലോട്ടറി വിറ്റാണ് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുന്നത്. രോഗിയായ മകന് മാനസിക പ്രയാസവുമുണ്ട്. അടച്ചുറപ്പുള്ളൊരു വീട് വേണമെന്ന് മോഹം.
മകൻ സുരേഷിനെ ബസ് സ്റ്റോപ്പിൽ കിടത്തിയാണ് വടക്കഞ്ചേരി ടൗണിൽ പെരിവെയിലത്ത് ലോട്ടറി വിൽക്കുന്നത്. ഇടയ്ക്ക് വന്നുനോക്കും. വടക്കഞ്ചേരി വള്ളിയോടു പുറമ്പോക്കിലായിരുന്നു താമസം. വീട് തീപിടുത്തത്തിൽ നശിച്ചു. കയ്യിൽ ഉണ്ടായിരുന്ന രേഖകൾ നഷ്ടമായി. അന്നുതുങ്ങിയതാണ് തെരുവ് ജീവിതം. മകന് നല്ല ചികിത്സ വേണമെന്നും നന്നായി പരിചരിക്കണമെന്നുമാണ് ആഗ്രഹം. അതിന് അടച്ചുറപ്പുള്ള വീട് വേണമെന്ന് അമ്മാളു അമ്മ പറയുന്നു.
സർക്കാരിന് കീഴിൽ വിവിധ ഭവന പദ്ധതികൾ ഉള്ളപ്പോഴാണ് ഒരമ്മയും മകനും തെരുവിലായിപ്പോയത്. പുനരവധിവാസത്തിന് വേണ്ട നടപടികൾ സ്വകീരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞു.