ഇടുക്കി കരുണാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം സമാപന സമ്മേളന വേദിയിലാണ് സംഭവം. നേരത്തെ മണിയുടെ നാവ് നേരെയാകാൻ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് മിനി പ്രിൻസ് പ്രസിഡണ്ടായുള്ള പഞ്ചായത്തിലാണ് മണിയുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ ദിവസം അഞ്ചരയോടെയാണ് സംഭവം. കരുണാപുരം ഗ്രാമപഞ്ചായത്ത്, കേരളോത്സവത്തിന്റെ സമാപനവും കൂട്ടാറില്‍ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉത്ഘാടനവും ഒരേ വേദിയിലാണ് നിശ്ചയിച്ചിരുന്നത്.
തേര്‍ഡ് ക്യാമ്പിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം എം എം മണി കൂട്ടാറില്‍ എത്തുകയും തുടര്‍ന്ന് പരിപാടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സദസ്സിൽ ഏതാനും പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നുനിലവിളക്ക് തെളിയിച്ചശേഷം പണം മുടക്കുന്നത് തങ്ങളാണെന്നും കുറച്ചൊക്കെ മാന്യത കാണിക്കണമെന്നും തുറന്നടിച്ചാണ് മണി വേദി വിട്ടത്.
എന്നാല്‍ ആറ് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നതെന്നും നേരത്തെ തുടങ്ങിയതിനാലാണ് ആളില്ലാതിരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.കഴിഞ്ഞ ദിവസം എംഎം മണിയുടെ നാവ് നേരെയാക്കാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, പ്രാര്‍ത്ഥനാ യജ്ഞം നടത്തിയിരുന്നു. ഈ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചത് മഹിളാകോണ്‍ഗ്രസ് നേതാവ് കൂടിയായ മിനി പ്രിന്‍സ് ആയിരുന്നു. ഇതിലെ അതൃപ്തിയാണ്, ബഹിഷ്‌കരണത്തിന്റെ കാരണമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.