ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 9 കടകളിൽ മോഷണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പുത്തനങ്ങാടി സെയിന്റ് സെബൈസ്റ്റ്യൻ പള്ളിക്ക് സമീപമുള്ള ഡാറാ മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന കടകളിലാണ് മോഷണം നടന്നത്. ഉണക്കമത്സ്യം വിൽപ്പന നടത്തിവന്ന സെബാസ്റ്റ്യന്റെ കടയിലും മോഷണം നടന്നു. ഇവിടെ നിന്നാണ് കൂടുതൽ തുക മോഷ്ടാക്കൾ അപഹരിച്ചത്.
ഉണക്കമത്സ്യക്കടയിൽ നിന്ന് 30, 000 രൂപയോളം നഷ്ടമായി. സമീപത്തെ പലചരക്ക് കടകളിലും കള്ളന്‍മാര്‍ കയറി. ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി വിരലടയാളം പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകളും സൗത്ത് പൊലീസ് പരിശോധിച്ച് വരുകയാണ്. മാർക്കറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
നേരത്തെ ഇടുക്കി കട്ടപ്പനയിലും മോഷണം നടന്നിരുന്നു. കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിലാണ് മോഷണം നടന്നത്. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളിൽ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടിയിരുന്നു. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറിൽ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ മോഷണം നടന്നത്. ഷട്ടറിന്‍റെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനം തുറക്കാൻ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായയും, വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കള്ളൻ ഉള്ളിൽ കടന്ന മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്റ്റോര്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ടായിരുന്നു.