നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു, നടൻ അനുപം ഖേർ ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്.
“മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണെന്ന് എനിക്കറിയാം! പക്ഷെ എന്നെങ്കിലും എന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് ഞാനിത് എഴുതുമെന്ന് സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുൾ സ്‌റ്റോപ്പ്!! നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്!” അനുപം ഖേർ ട്വീറ്റിൽ എഴുതി.
ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. 1965 ഏപ്രിൽ 13ന് ഹരിയാനയിലാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡിൽ ഇടം കണ്ടെത്തുന്നതിന് മുമ്പ് അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു.
നടൻ എന്ന നിലയിൽ, സതീഷ് കൗശിക് 1987ലെ സൂപ്പർഹീറോ ചിത്രമായ മിസ്‌റ്റർ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്‌താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്‌ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
1990ൽ രാം ലഖൻ, 1997ൽ സാജൻ ചലെ സസുരാൽ എന്നീ ചിത്രങ്ങളിലൂടെ സതീഷ് കൗശിക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡും നേടി. ഭാര്യക്കും മകൾക്കും ഒപ്പമായിരുന്നു സതീഷ് കൗശിക് കഴിഞ്ഞിരുന്നത്.