ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം

0
59

കൊച്ചി: ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. കൊവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന ശിവരാത്രിയ്ക്കായി ഭക്തർ ആലുവയിൽ എത്തിത്തുടങ്ങി. തിരക്ക് കണക്കിലെടുത്ത് ബലി തർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.

രണ്ടു വർഷവും നിയന്ത്രണങ്ങളോടെ കർമ്മങ്ങൾ മാത്രമായിരുന്നു നടന്നിരുന്നത്. ഈ വർഷം നിയന്ത്രണങ്ങളില്ല.അതുകൊണ്ട് തന്നെ ആഘോഷങ്ങളുടെ മാറ്റ് കൂടും. ഇന്ന് മുതൽ മൂന്ന് ദിവസം വൻ ഭക്തജനതിരക്കാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രകർമ്മങ്ങൾക്ക് മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റും നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേയും അധിക സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here