‘പാഠ്യപദ്ധതി പരിഷ്കരണം’

0
44

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

പ്രീ സ്കൂൾ, 1,3,5,7,9 ക്ളാസുകൾക്ക് 2024-25 അക്കാദമിക വർഷവും 2,4,6,8,10 ക്ളാസുകൾക്ക് 2025-26 അക്കാദമിക വർഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ഈ മാസം 31 ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. മാർച്ച്‌ 31 ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വർഷം ഒക്ടോബർ 31 നകം പൂർത്തിയാക്കും.

സമയക്രമം കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.  വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് കേരള സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള  പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്.  2007 നു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞു കൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. 2022 നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു.  പരിഷ്‌കരണ ചർച്ചയെ കുട്ടികൾ ആവേശപൂർവം ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. കുട്ടികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും.

LEAVE A REPLY

Please enter your comment!
Please enter your name here