ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സീറ്റ് ധാരണയിലെത്താൻ തയ്യാറാണെന്ന് സിപിഎം. ഭരണകക്ഷിയായ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസുമായും സംസ്ഥാനത്തെ ആദിവാസി പാർട്ടിയായ ടിപ്രയുമായും (Tipraha Indigenous Progressive Regional Alliance) സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിന് ഒരു ബദൽ മതേതര ജനാധിപത്യ മുന്നണി അനിവാര്യമാണെന്നും രണ്ടു ദിവസം നീണ്ടുനിന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച് മതേതര പാർട്ടികൾക്കിടയിൽ തങ്ങൾ ചർച്ചകൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി സീറ്റ് ധാരണയായാൽ അത് 2021-ൽ പശ്ചിമബംഗാളിൽ സംഭവിച്ചതു പോലെ ആയിരിക്കില്ല എന്നും യെച്ചൂരി സൂചിപ്പിച്ചു. അന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ കോൺഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നു. കോൺഗ്രസുമായി സഹകരിച്ചത് ചൂണ്ടിക്കാണിച്ച് പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയെ കേന്ദ്രനേതൃത്വം വിമർശിച്ചിരുന്നു. കോണ്‍ഗ്രസുമായും മറ്റ് മതേതര പാര്‍ട്ടികളും സീറ്റ് ധാരണയുണ്ടാക്കുന്നതിന് പകരം രാഷ്ട്രീയ മുന്നണിയുണ്ടാക്കിയതിനാണ് ബംഗാള്‍ ഘടകത്തെ കേന്ദ്ര കമ്മറ്റി വിമര്‍ശിച്ചെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
“രാഷ്ട്രീയ മുന്നണി രൂപീകരിക്കുക എന്നാൽ സഖ്യമുണ്ടാക്കുക എന്നാണർഥം. ഇവിടെ സീറ്റ് ധാരണയിൽ എത്താനാണ് ആലോചിക്കുന്നത്. മതേതര പാർട്ടികൾക്ക് അനുകൂലമായി പരമാവധി വോട്ടുകൾ നേടാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസം കേരളത്തിലെ കണ്ണൂരിൽ നടന്ന സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിൽ ബി.ജെ.പിയെയും ആർഎസ്എസിനെയും നേരിടാൻ തന്ത്രപരമായ നയം സ്വീകരിക്കുന്ന കാര്യത്തിൽ ധാരണയായിരുന്നു”, സീതാറാം യെച്ചൂരി പറഞ്ഞു.
1975-ൽ അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരെയാണ് സിപിഎം നിലകൊണ്ടത്. എന്നാൽ ഇപ്പോൾ ജനാധിപത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനും മതേതരത്വത്തിനും വേണ്ടി പോരാടാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായുള്ള സഹകരണം അനിവാര്യമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ആദിവാസികൾക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ടിപ്രയുടെ ആവശ്യത്തെക്കുറിച്ചും സീതാറാം യെച്ചൂരി പ്രതികരിച്ചു. ആദിവാസികൾക്ക് പരമാവധി സ്വയംഭരണം നൽകാനാണ് താനും തൻറെ പാർട്ടിയും ശ്രമിക്കുന്നതെന്നും ഇതു സംബന്ധിച്ച്, വളരെക്കാലം മുൻപു തന്നെ പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിച്ചിട്ടുണ്ടെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.