കൊച്ചി• ലൈസന്‍സ് ടെസ്റ്റ് ഉള്‍പ്പെടെ കംപ്യൂട്ടറൈസ്‍ഡ് ആക്കാന്‍ മോട്ടര്‍ വാഹന വകുപ്പ്. തൃപ്പൂണിത്തുറ സബ് റീജിയണല്‍ ഗതാഗത ഓഫിസിന് കീഴിലുള്ള പുത്തന്‍കുരിശിലാണ് ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍നിന്നു പൂര്‍ണമായി കംപ്യൂട്ടര്‍ സഹായത്തോടെ നിരീക്ഷിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പറഞ്ഞു.
‘ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. വെഹിക്കിൾ ടെസ്റ്റ് ഡിജിറ്റലാകുന്നതോടെ മനുഷ്യന്റെ ഇടപെടൽ കുറവായിരിക്കും. വാഹനത്തിൽ ഇരിക്കുന്നത് ആരാണെന്നുള്ള വിവരങ്ങൾ കംപ്യൂട്ടർ സ്ക്രീനിൽ എത്തുന്നതോടെ വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള സിഗ്നൽ നൽകും. എച്ച്, 8 എന്നിവ എടുക്കുന്നത് സ്ക്രീനിൽ വ്യക്തമായി കാണാം. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട വിവരം 6 മാസത്തേക്ക് ഇവിടെ ലഭ്യമാകും. ഉദ്യോഗസ്ഥർ പക്ഷപാതം കാണിച്ചു, ചെയ്തത് തെറ്റിപ്പോയി തുടങ്ങിയ ആക്ഷേപങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല.’– എസ്.ശ്രീജിത്ത് വ്യക്തമാക്കി.