ശബരിമല: സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീർഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറിൽ അഞ്ച് ലോഡ് കരി നീക്കിയത്.നെയ്‌ത്തേങ്ങയിൽ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങ മുറികളാണ് ഭക്തർ ആഴിയിലെ ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്നത്. ചതുരാകൃതിയിലുള്ള ആഴിയുടെ അടിവശത്ത് ചാരം നിറയാൻ ഇരുമ്പ് കമ്പികൊണ്ട് പ്രത്യേക അറ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച പൈപ്പിൽ നിന്നും വെള്ളം ചീറ്റി ചാരം വലിയ നടപന്തലിലെ ഓടയിലൂടെ ഒഴുക്കി കളയാറാണ് പതിവ്.
ഇതിനായി ആഴിക്ക് പുറത്ത് പ്രത്യേക വാൽവുമുണ്ട്. ബാക്കി വരുന്ന ചിരട്ടക്കരിയാണ് കരാറെടുത്തവർ ദേവസ്വം ബോർഡ് പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നീക്കിയത്. വ്യാഴാഴ്ച പുലർച്ചെ മുതൽ രാത്രി വരെ നിരവധി തൊഴിലാളികളാണ് ഇതിനായി പരിശ്രമിച്ചത്.ഇന്ന് (ഡിസംബർ 30) വൈകിട്ട് മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം മേൽശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കും. ഇതിന് ശേഷം മകരവിളക്ക് തീർഥാടനം അവസാനിക്കുന്ന ഡിസംബർ 19 വരെ അയ്യപ്പ ഭക്തർ സമർപ്പിക്കുന്ന തേങ്ങാ മുറികൾ ഏറ്റുവാങ്ങി മഹാ ആഴി എരിയും. ഓരോ മണ്ഡലകാലത്തിന് മുമ്പും പൊതുമരാമത്ത് വിഭാഗം ആഴിയുടെ അറ്റകുറ്റപ്പണി നടത്താറുണ്ട്.