ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് നിരത്തിലിറക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. രണ്ട് ഇലക്ട്രിക് ബസാണ് കോർപ്പറേഷൻ വാങ്ങുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയാണ് ബസുകൾ വാങ്ങുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും ലക്ഷ്യമിട്ടാണ് പുതിയ ബസുകൾ എത്തിക്കുന്നത്.
മേൽക്കൂര ഇളക്കിമാറ്റാൻ കഴിയുന്ന രീതിയിലുള്ള ഇലക്ട്രിക് ബസുകളാണെത്തുക. അശോക് ലെയ്ലാൻഡിന്റെ സ്വിച്ച് എന്ന കമ്പനിയിൽനിന്നാണ് ബസ് വാങ്ങുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ടെക്നിക്കൽ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനമാകൂ. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെ.എസ്.ആർ.ടി.സി. അറിയിക്കും. ഓർഡർ നൽകിയാൽ 90 ദിവസത്തിനുള്ളിൽ ബസ് എത്തിക്കണം. അഞ്ചുവർഷത്തെ പരിപാലനച്ചുമതല കമ്പനിക്കാണ്.
ഡബിൾ ഡെക്കറിലെ നഗരക്കാഴ്ചയ്ക്ക് തിരക്കേറിയപ്പോഴാണ് കൂടുതൽ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. പാപ്പനംകോട് സെൻട്രൽ ഡിപ്പോയിലുള്ള ഡബിൾ ഡെക്കർ കൂടി നിരത്തിലിറക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ തകരാറിലായതിനാൽ നടന്നില്ല. ഈ ബസിന്റെ ഭാഗങ്ങൾ കിട്ടാനില്ലാത്തതാണ് വെല്ലുവിളിയായത്.
പൂർണമായി ഇന്ത്യയിൽ നിർമിച്ച ആദ്യ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണിത്. അശോക് ലെയ്ലാൻഡിന്റെ സ്വിച്ച് എന്ന കമ്പനിയാണ് ബസ് നിർമിക്കുന്നത്. 65 ഇരിപ്പിടമുണ്ട്. മനോഹരമായ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമാണ് പ്രത്യേകത. 1.5 മുതൽ മൂന്ന് മണിക്കൂർ വരെയാണ് ചാർജിങിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റർ ഓടിക്കാം. 15.5 അടി ഉയരവും 32 അടി നീളവുമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെ അനൗൺസ്മെന്റ്, വിവിധ ഭാഷകളിൽ ഡിസ്പ്ലേ ബോർഡ് എന്നിവയുമുണ്ടാകും.