കൊച്ചി: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദനമേറ്റു. തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദനമേറ്റത്.
പ്രതികൾ ഉൾപ്പെട്ട സംഘം അപകടമരകമായ രീതിയിൽ വാഹനം ഓടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പോലീസ് സംഘത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ രണ്ടു പേർ പിടിയിലായി സൽമാൻ , ഫസ്വാൻ എന്നിവരാണ് പടിയിലായത്.
കൊച്ചിയിൽ കലൂർ സ്റ്റേഡിയം ജംഗ്ഷന് സമീപം ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഫുട്ബോൾ ആവേശത്തിൽ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മർദനം. സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ എസ്.ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് കൈയിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമിയായ ജസ്റ്റിനെ പിടികൂടി.