ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ സന്നിധിയിൽ വെള്ളിയാഴ്ച കളംപാട്ട് ആരംഭിച്ചു. ഇനി കാവിലമ്മ 54 ദിവസം ക്ഷേത്രംവിട്ട് പുറത്തേക്ക് എഴുന്നള്ളും. ഫെബ്രുവരി ഏഴിന് ദേവസ്വം വക താലപ്പൊലിയോടെയാണ് ഭഗവതിപ്പാട്ടിന് സമാപനം.
ഇടത്തരികത്തുകാവിലമ്മയുടെ വാതിൽമാടത്തിലാണ് ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികളാൽ ഒരുക്കിയത്. ആറ്റൂർ കൃഷ്ണദാസ് കുറുപ്പാണ് മുഖ്യകാർമികൻ. ഗുരുവായൂരപ്പന്റെ അത്താഴപ്പൂജ കഴിഞ്ഞ് ശ്രീലകം അടച്ചശേഷം ഭഗവതിക്കെട്ടിൽ പാട്ട് ചടങ്ങ് തുടങ്ങും. കാളിയുടെ കളം പൂർത്തിയായാൽ ആനപ്പുറത്ത് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കും. വെള്ളിയാഴ്ച സന്ധ്യയ്ക്ക് പാട്ടിന് കൂറയിടൽ ചടങ്ങ് നടന്നു. പാരമ്പര്യഅവകാശി കണ്ടിയൂർപട്ടത്ത് വാസുദേവൻ നമ്പീശൻ കൂറപ്പട്ട് കർമിക്ക് നൽകി. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ പാരമ്പര്യഅവകാശികളായ പുതിയേടത്ത് ആനന്ദൻ, ശശിമാരാർ എന്നിവരും സന്നിഹിതരായിരുന്നു