ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ

0
61

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ പുനസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തിൽ ട്വിറ്റർ മേധാവി എലോൺ മസ്ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്.

‘ജനങ്ങൾ സംസാരിച്ചു. ട്രംപിനെ തിരിച്ചെടുക്കും’ എന്നാണ് വോട്ടെടുപ്പിന് ശേഷം മസ്ക് ട്വീറ്റ് ചെയ്തത്. ‘വോക്സ് പോപ്പുലി, വോക്സ് ഡീ’ എന്ന ലാറ്റിൻ പദപ്രയോഗവും അദ്ദേഹം ഉപയോഗിച്ചു. ‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്’ എന്നാണ് ഇതിന്റെ അർത്ഥം. മസ്കിന്റെ ട്വീറ്റിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.

ശനിയാഴ്ചയാണ് എലോൺ മസ്‌ക്  ട്വിറ്റർ വോട്ടെടുപ്പ് ആരംഭിച്ചത്. ‘മുൻ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണോ?’  എന്നായിരുന്നു വോട്ടെടുപ്പ് ചോദ്യം. മൈക്രോ-ബ്ലോഗിംഗ് സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ നേരിയ വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.   51.8 ശതമാനം ഉപയോക്താക്കളും മുൻ അമേരിക്കൻ പ്രസിഡന്റ് ട്വിറ്ററിൽ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തു. മാധ്യമ പ്രവർത്തകനായ ജോർദാൻ പീറ്റേഴ്സണിന്റെയും ആക്ഷേപഹാസ്യ വെബ്‌സൈറ്റ് ബാബിലോൺ ബീയുടെയും അക്കൗണ്ടുകൾ മസ്‌ക് നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിലെ കൂട്ട പിരിച്ചുവിടൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് എലോൺ മസ്‌ക് ഈ വോട്ടെടുപ്പ് നടത്തിയത്.

അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താൻ താല്പര്യമില്ലെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റർ വിലക്കേർപ്പെടുത്താൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here