കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി ശുശാന്തിനെയാണ് രണ്ടര മണിക്കൂറിനൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ അവസ്ഥയിൽ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയാണ് ശുശാന്ത് മണ്ണിനടിയിൽ കഴിഞ്ഞത്.
ശുശാന്തിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ആംബുലൻസിലും വൈദ്യസഹായത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റുക. രക്ഷാപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞത് ആശങ്ക വർധിപ്പിച്ചുവെങ്കിലും ഒടുവിൽ ജീവന് ഒരപകടവും സംഭവിക്കാതെ ശുശാന്തിനെ പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും.