കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ മേജർ രവിക്ക് മുന്‍കൂർ ജാമ്യം. സ്വകാര്യ കമ്പനിയില്‍ ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് മേജർ രവിക്കും കേസിലുള്‍പ്പെട്ട തണ്ടര്‍ ഫോഴ്‌സ് കമ്പനിയുടെ എംഡി അനില്‍കുമാറിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് മുന്‍കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് 1.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്ന അമ്പലുപ്പുഴ സ്വദേശിയായ യുവാവിന്റെ പരിപാതിയുടെ അടിസ്ഥാനത്തിലായിരുന്നു മേജർ രവി ഉള്‍പ്പടേയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിയില്‍ കോടതി ഇടപെടലുമുണ്ടായി.
ഉപാധികളോടെയാണ് മേജർ രവിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നാണ് പ്രതികളോട് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഉടന്‍ തന്നെ ജാമ്യത്തില്‍ വിടണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദേശിച്ചിരിക്കുന്നത്.