ഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ പുരസ്കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ചടങ്ങിൽ അതിഥിയായിരുന്നു. മികച്ച സംവിധായകൻ ഉൾപ്പെടെ എട്ട് പുരസ്കാരങ്ങളാണു മലയാള സിനിമയ്ക്ക് ലഭിച്ചത്.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സുരറൈ പോട്രിന്റെ സംവിധായിക സുധ കൊങ്കര ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം അന്തരിച്ച സംവിധായകൻ സച്ചിയ്ക്കു വേണ്ടി ഭാര്യ സിജി സച്ചിയാണ് സ്വീകരിച്ചത്. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗണും ഏറ്റവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം ബിജു മേനോൻ ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിന്റെ നിർമാതാവ് പുഷ്കർ എം ഏറ്റുവാങ്ങി. വാങ്ക് എന്ന സിനിമയ്ക്കുള്ള പ്രത്യേക ജൂറിപുരസ്കാരം സംവിധായിക കാവ്യ പ്രകാശിന് സമ്മാനിച്ചു.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. നഞ്ചിയമ്മയുടെ പേര് വായിച്ചപ്പോൾ സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു. നിറചിരിയോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്കാരം വാങ്ങുമ്പോൾ എഴുന്നേറ്റ് നിന്ന് സദസ്സ് ആദരവ് പ്രകടിപ്പിച്ചു. നഞ്ചിയമ്മയുടെ പുരസ്കാരത്തിൽ അഭിമാനം തോന്നുന്നുവെന്ന് കേന്ദ്രവാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തന്റെ സ്വാഗത പ്രസംഗത്തിലാണ് മന്ത്രി നഞ്ചിയമ്മയുടെ പേരെടുത്ത് പറഞ്ഞത്. കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തിൽ നിന്നുള്ള നാടൻപാട്ടുകാരിയാണ് നഞ്ചിയമ്മ എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. നഞ്ചിയമ്മയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
സംഘട്ടനം -മാഫിയാ ശശി, രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും), ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ് (മാലിക്), സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണൻ (എം.ടി. അനുഭവങ്ങളുടെ പുസ്തകം), ഛായാഗ്രഹണം -നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ), വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേർഡ്സ് (സംവിധാനം: നന്ദൻ), പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി (കപ്പേള) എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.