ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച് ഗഹ്ലോത് പക്ഷ എംഎൽഎമാർ രാജിക്കൊരുങ്ങുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 80 എംഎൽഎമാർ രാജിക്കൊരുങ്ങി. അശോക് ഗഹ്ലോത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎൽഎമാരും എത്തിയില്ല.
നിയമസഭാ കക്ഷി യോഗത്തിന് സച്ചിൻ പൈലറ്റും അനുകൂലികളും ഗഹ്ലോതിന്റെ വീട്ടിലെത്തിയെങ്കിലും ഗഹ്ലോതിന്റെ അനുയായികൾ ശാന്തി ധരിവാളിന്റെ വീട്ടിൽ സംഗമിച്ചു. ഇവർ അൽപസമയത്തിനകം സ്പീക്കർ സി.പി.ജോഷിയെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നാണ് അറിയുന്നത്. ശാന്തി ധരിവാളിന്റെ വീടിന് മുന്നിൽ ഒരു ബസ് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് എംഎൽഎമാരെ കൊണ്ടുപോകുന്നതിനാണെന്നാണ് സൂചന.
അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവർ പ്രമേയം പാസാക്കിയിട്ടുമുണ്ട്. സച്ചിൻ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗഹ് ലോത് അനുകൂലികൾ.