വിജയ് ദേവരകൊണ്ടയുടെ (Vijay Deverakonda)ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയുമായി എത്തിയ ലൈഗർ (Liger) തിയേറ്ററിൽ പൂർണ പരാജയമായത് നിർമാതാക്കൾക്കും താരത്തിനും കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.ഏറെ വിജയ പ്രതീക്ഷയിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഏകദേശം നൂറ് കോടി മുടക്കി നിർമിച്ച ചിത്രം പുറത്തിറങ്ങി ആഴ്ച്ചകൾക്കുള്ളിൽ തിയേറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്.
വൻ തുകയാണ് പ്രതിഫലമായി ദേവരകൊണ്ടയ്ക്ക് ലഭിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പണവും തിരികേ നൽകാനാണത്രേ താരത്തിന്റെ തീരുമാനം. ഇതിലൂടെ ചാർമി കൗറിനുണ്ടായ നഷ്ടം ചെറിയ രീതിയിലെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് താരം.ആറ് കോടിയിലധികം രൂപ തിരികേ നൽകാനാണത്രേ ദേവരകൊണ്ടയുടെ തീരുമാനം. സിനിമയുടെ സംവിധായകൻ പുരി ജഗന്നാഥനും പണം തിരികേ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ലൈഗറിന്റെ പരാജയം ദേവരകൊണ്ടയുടെ അടുത്ത ചിത്രമായ ജനഗണമനയേയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലൈഗറിന് സമാനമായി പാൻ ഇന്ത്യൻ റിലീസായിരുന്നു ജനഗണമനയ്ക്കും പദ്ധതിയിട്ടിരുന്നത്.പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജനഗണമനയുടെ ബജറ്റ് വെട്ടിക്കുറച്ച് പാൻ ഇന്ത്യൻ റിലീസ് ഒഴിവാക്കിയേക്കും. കൂടാതെ, ചിത്രം വിജയിച്ചാൽ സിനിമയുടെ ഷെയർ സ്വീകരിക്കാനും ദേവരകൊണ്ട തീരുമാനിച്ചതായും വാർത്തയുണ്ട്.