കൊല്ലം: സിപിഐയ്ക്ക് രണ്ടുവർഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ ആവശ്യം. സമ്മേളനത്തിൻറെ ഭാഗമായി നടന്ന ചർച്ചയിലാണ് ഈ ആവശ്യം ഉയർന്നത്. പാർട്ടിക്ക് മുൻപ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വർഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചർച്ചയിൽ ഉയർന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകൾ പുതിയതായി ചോദിച്ചുവാങ്ങാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്നും അഭിപ്രായമുയർന്നു.
സിപിഐ ജില്ലാ സമ്മേളനങ്ങളിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും പലതരത്തിലുള്ള വിമർശനങ്ങൾ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചർച്ചകളാണ്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാൻ നേതാക്കൾ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പിൽ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാർ അറിയുന്നില്ല. പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രതികരിക്കാൻ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമർശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത്.
സർക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാൽ കാനം രാജേന്ദ്രൻ മിണ്ടാറില്ല. മുൻപുള്ള സിപിഐ സെക്രട്ടറിമാർ ഇങ്ങനെയായിരുന്നില്ലെന്നും വിമർശനം ഉയർന്നു. ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് എതിരെയും രൂക്ഷമായ വിമർശനമുയർന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉൾപ്പെട രൂക്ഷമാകുമ്പോൾ അത് പിടിച്ചുനിർത്താൻ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ.