തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നാംഘട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പൂർത്തിയാക്കിയ മേൽപ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിൽ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാൽ രോഗിക്കോ ബന്ധുക്കൾക്കോ പരാതിപ്പെടാനുള്ള സംവിധാനങ്ങളെല്ലാം ഇന്നുണ്ട്. പെെട്ടന്നുണ്ടാകുന്ന വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടേണ്ട ആവശ്യമില്ല. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും തികഞ്ഞ സൂക്ഷ്മതയും ജാഗ്രതയും പുലർത്തണം. ചെറിയ നോട്ടപ്പിശകു കാരണമുണ്ടാകുന്ന തിരുത്താനാകാത്ത പിഴവ് ജീവിതകാലം മുഴുവൻ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകും.
മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയായി.ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ഡി.ആർ.അനിൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ.നിസാറുദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കലാ കേശവൻ എന്നിവർ സംസാരിച്ചു