പാട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യസർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. രാജ്ഭവനിൽ രാവിലെ 11.30യ്ക്ക് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. 31 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ദിവസങ്ങള്‍ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പുതിയ സര്‍ക്കാരില്‍ നിതീഷിന്റെ ജെ ഡി യുവിന് 11 മന്ത്രിമാരും ആര്‍ ജെ ഡിക്ക് 16 മന്ത്രിമാരും ലഭിക്കും. കോൺഗ്രസിന് രണ്ട് ,ജിതിൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് ഒന്ന് എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങൾ. ഒരു സ്വതന്ത്രനും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഇടതുപാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകാൻ ഇല്ലെന്നും സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നുമായിരുന്നു വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനത്തിന് താത്പര്യം അറിയിച്ച് സി പി ഐ രംഗത്തെത്തിയിരുന്നു. മാന്യമായ സ്ഥാനം ലഭിച്ചാൽ മന്ത്രിസഭയുടെ ഭാഗമാകാം എന്നായിരുന്നു പാർട്ടി നിലപാട്. സി പി ഐയ്ക്ക് രണ്ട് അംഗങ്ങളാണ് ഉള്ളത്. എന്നാൽ ഇത് സംബന്ധിച്ച് നിതീഷ് കുമാർ പ്രതികരിച്ചിട്ടില്ല.