ശ്രീനഗർ: മൂന്നു പതിറ്റാണ്ടിന് ശേഷം കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് ഒരുങ്ങുന്നു. ശ്രീനഗറിൽ ഒരുങ്ങുന്ന തീയറ്റർ അടുത്തമാസം ജനങ്ങൾക്കായി തുറന്നു കൊടുക്കും. മൂന്നു ഓഡിറ്റോറിയം ഉൾപ്പെടെ വലിയ ഇരിപ്പിട സൗകര്യങ്ങളുമായാണ് ആദ്യ മൾട്ടിപ്ലക്സ് ഒരുങ്ങുന്നത്. ആർട്ടിക്കിൾ 370 പിൻവലിച്ച് മൂന്നു വർഷങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ മൾട്ടിപ്ലെക്സ് ഒരുങ്ങുന്നത്. തീയറ്ററെത്തുന്നതോടെ യുവാക്കൾക്ക് വിനോദത്തിനും ജോലി സാധ്യതകള്‍ക്കും അവസരമൊരുക്കുന്നുണ്ട്.
കശ്മീരിൽ തീവ്രവാദം വർധിച്ചതോടെ 1990ലാണ് തീയറ്ററുകൾ അടച്ചത്. “കശ്മീരിൽ ഐഎൻഒഎക്സ രൂപകൽപ്പന ചെയ്ത ആദ്യത്തെ മൾട്ടിപ്ലക്‌സ് ആരംഭിക്കുന്നു. മൂന്ന് ഓഡിറ്റോറിയങ്ങളിൽ ഏറ്റവും പുതിയ ശബ്ദ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്” വാർത്ത ഏജൻസിയായ എഎൻഐയോട് പ്രോജക്ട് മാനേജർ വിശാഖ് പറഞ്ഞു.
കാശ്മീരിന് പുറത്തുലഭിക്കുന്ന അതേ സൗകര്യങ്ങൾ യുവാക്കൾക്ക് തീയറ്ററിൽ ലഭിക്കുമെന്ന് പ്രോജക്ട് ചെയർമാൻ വിജയ് ധാർ വ്യക്തമാക്കി.”30 വർഷമായി കാശ്മീരിൽ തീയറ്റർ ഇല്ലെന്ന് അറിഞ്ഞു. എന്തുകൊണ്ടില്ല എന്ന് ഞങ്ങൾ ചിന്തിച്ചു? അതിനാൽ ഞങ്ങൾ തീയറ്റർ ആരംഭിക്കാൻ തീരുമാനിച്ചു. യുവാക്കൾക്ക് ജമ്മുവിൽ അല്ലെങ്കിൽ രാജ്യത്തെ മറ്റ് നഗരങ്ങളിൽ ലഭിക്കുന്ന അതേ സൗകര്യങ്ങൾ ഇവിടെയും ലഭിക്കണം” അദ്ദേഹം പറഞ്ഞു.മൾട്ടിപ്ലക്‌സിന്റെ ശേഷി ഏകദേശം 520 പേരായിരിക്കും. മൾട്ടിപ്ലെക്‌സിൽ ഫുഡ് കോർട്ടുകളും മറ്റ് വിനോദ സൗകര്യങ്ങളും ഉണ്ടായിരിക്കും.