മുതിര്‍ന്ന നേതാക്കൾക്കെതിരെയടക്കമുള്ള തുറന്ന വിമ‍ര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനം.

0
66

പത്തനംതിട്ട: മുതിര്‍ന്ന നേതാക്കൾക്കെതിരെയടക്കമുള്ള തുറന്ന വിമ‍ര്‍ശനങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയര്‍ന്നത് രൂക്ഷ വിമർശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം.

സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമ‍ര്‍ശിക്കുന്നു.

മന്ത്രി വീണാ ജോര്‍ജിനെതിരെയും സിപിഐ  പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനമാണ ്ഉയര്‍ന്നത്. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.

ഡെപ്യൂട്ടി സ്പീക്ക‍ര്‍ ചിറ്റയം ഗോപകുമാറും വീണ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം. മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ‍ര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവ‍ര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത്  മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here