കൊച്ചി: തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് പ്രത്യേക നിർദേശം അനിവാര്യമല്ലെന്ന് എ.എ.പി. സംസ്ഥാന കൺവീനർ പി.സി. സിറിയക്. ആവശ്യമെങ്കിൽ മാത്രം ജനക്ഷേമ മുന്നണി യോഗം ചേർന്ന് വോട്ട് ആർക്ക് നൽകണമെന്ന് പറയും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എ.എ.പി. ഒട്ടും തൃപ്തരല്ല. കെ-റെയിൽ വിനാശകരമായ പദ്ധതിയാണെന്നും പി.സി. സിറിയക് പറഞ്ഞു.
വോട്ടർമാർ നിരക്ഷരകുക്ഷികളല്ല. വിവരങ്ങൾ അറിയാവുന്നവരാണ് വോട്ടർമാർ. പലവിഷയങ്ങളിലും പാർട്ടിയുടെ നിലപാട് എല്ലാവർക്കും അറിയാം. രഹസ്യമൊന്നുമില്ല. അതുകൊണ്ട് അവർക്ക് പ്രത്യേക നിർദേശം കൊടുത്തില്ലെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി വോട്ട് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും കഴിവും ചിന്താശക്തിയും ഉള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാരെന്നും പി.സി സിറിയക് പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എ.എ.പി. ഒട്ടും തൃപ്തരല്ല. അഴിമതിയും അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും കൂടിയിട്ടുണ്ട്.
ഭരണകക്ഷിയുടെ ആജ്ഞാനുവർത്തികളായി പോലീസ് പ്രവർത്തിക്കുന്നു. കെ റെയിൽ പോലുള്ള വിനാശകരമായ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുന്നു. ഇക്കാര്യങ്ങളൊക്കെ എ.എ.പി. പ്രവർത്തകർക്ക് അറിയാം. ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ പാർട്ടി പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ പറയുമെന്നും പി.സി. സിറിയക് പറഞ്ഞു.