കോട്ടയം : സംസ്ഥാനത്താകെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിലാണ് മഴ കൂടുതൽ ശക്തമായത്. അപ്രതീക്ഷിതമായി കണ്ണൂർ അടക്കമുള്ള ജില്ലകളിലെ ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലുകളുണ്ടായി. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പലയിടത്തും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയാണ്. കോട്ടയം ജില്ലയിൽ മലയോര മേഖലകളിലെ തടയണകൾ പൊളിക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്താണ് തീരുമാനം. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടലുകൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനമല്ലെന്നും വി.എൻ വാസവൻ അറിയിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ക്വാറികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ആ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.