ചെന്നൈ: ടിവി ഓൺ ചെയ്യാനാവശ്യപ്പെട്ട എട്ടു വയസുകാരിയെ അയൽക്കാരൻ കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ടിവി കാണാനായി പെൺകുട്ടി അയൽക്കാരന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു.
ബുധനാഴ്ച, പ്രതി പിതാവിനോട് തർക്കിച്ചു നിൽക്കവെ പെൺകുട്ടി ചെന്ന് ടിവി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടു. ഇയാൾ പ്രകോപിതനായി കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി. ഒരു മണിക്കൂർ കഴിഞ്ഞു വീടിനടുത്തുള്ള പാലത്തിൽ നിന്ന് മൃതദേഹം ചാനലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം വെള്ളത്തിൽ വീഴുന്നത് കണ്ട ഒരാൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി മൃതദേഹം വെള്ളത്തിൽ നിന്ന് കണ്ടെടുത്തു.
പ്രതിയെയും മൃതദേഹം പാലത്തിലേക്ക് കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തതായി തൂത്തുക്കുടി സീനിയർ പൊലീസ് ഓഫിസർ എസ്. ജയകുമാർ അറിയിച്ചു. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.