ഇന്ധനം നിറക്കാൻ ഇനി പമ്പിൽ പേകേണ്ട, മൊബൈലിൽ വിളിച്ചാൽ പമ്പ് വിളിപുറത്ത്. വാഹനങ്ങളിലേക്ക് ഇന്ധനം ലഭിക്കുമെന്ന് കരുതരുത്. ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, ക്രഷറുകൾ, ക്വാറികൾ എന്നിവിടങ്ങളിലേക്കും, ജനറേറ്ററുകൾക്കുമാണ് മൊബൈൽ പമ്പിലൂടെ (ഡോർസ്റ്റെപ്പ് ഡീസൽ ഡെലിവറി ) ഡീസൽ നിറക്കാനാകുക.
ആവശ്യക്കാരൻ പറയുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന സ്പിന്നർ എനർജിയുടെ മൊബൈൽ പമ്പ് യൂണിറ്റ് വടക്കാഞ്ചേരി സബ്ബ് ആർ.ടി. ഓഫിസിൽ രജിസ്റ്റർ ചെയ്തു. പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്നായ സ്പിന്നർ ഗ്രൂപ്പാണ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള മൊബൈൽ വാഹനം പുറത്തിറക്കിയത്. 6000 ലിറ്റർ സംഭരണശേഷിയുള്ള ഇരട്ട ടാങ്കാണ് ക്രമീകരിച്ചിട്ടുള്ളത്.
ഭാരത് പെട്രോളിയത്തിന്റെ ഡീസലാണ് വാഹനത്തിലൂടെ നൽകുക. വടക്കാഞ്ചേരി നഗരസഭയിലെ അത്താണിയിൽ നിന്ന് നാല് കിലോമീറ്റർ ദൂരപരിധിയിൽ സേവനം സൗജന്യം. അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് 150 രൂപ സർവ്വീസ് ചാർജ് ഈടാക്കും. തുടർന്നങ്ങോട്ട് ഓരോ കിലോമീറ്ററിനും 30 രൂപ നൽകണം. അഗ്നിരക്ഷാമാർഗങ്ങൾ ഉൾപ്പെടെ ആധുനിക സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുള്ള വാഹനത്തിന് 32 ലക്ഷം രൂപ ചെലവു വന്നതായി സ്പിന്നർ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടർ പി.ജെ.ജോർജ്ജ്കുട്ടി പറഞ്ഞു. ഇന്ധനമടിച്ചാൽ ബില്ല് കയ്യോടെ ലഭിക്കും. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വാഹനം സർവ്വീസ് ആരംഭിച്ചു.