കുറച്ചു നേരം ഞാൻ ഒന്നു കരഞ്ഞോട്ടെ

0
96

68-മത് ദേശീയ പുരസ്ക്കാര വിളംബരം നടന്നപ്പോൾ അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അംഗീകാരത്തിന്റെ നെറുകയിലെത്താൻ വമ്പൻ താര സാനിധ്യങ്ങളോ, ബഡ്ജറ്റുകളോ ആവശ്യമില്ലെന്നു തെളിയിക്കുകയായിരുന്നു ‘തിങ്കളാഴ്ച നിശ്ചയം’ പോലുള്ള സിനിമകൾക്ക് ലഭിച്ച അംഗീകാരങ്ങളിലൂടെ ഈ അവാർഡ് നിർണയം.
സച്ചിയുടെ വേർപാടിൽ അയ്യപ്പനും, കോശിക്കും ലഭിച്ച അംഗീകാരം മലയാളികൾക്ക് അഭിമാനത്തോടൊപ്പം ഒത്തിരി നോവും നൽകുന്നു.ചിത്രത്തിലെ കലക്കാത്ത എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയിരിക്കുന്നത് അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയാണ്.

കഴിഞ്ഞ സംസ്ഥാന അവാർഡ് വേളയിൽ പ്രത്യേക ജൂറി അവാർഡും നഞ്ചിയമ്മക്കുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയിലൂടെ മലയാളികളുടെ മനം കവർന്ന നഞ്ചിയമ്മയുടെ കൂടെയുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജൂൺ പത്തിനു തിയേറ്റർ റിലീസ് ആയ ചെക്കൻ എന്ന സിനിമയുടെ സംവിധായകൻ ഷാഫി എപ്പിക്കാട്.ചിത്രത്തിൽ ഒരു താരാട്ട് പാട്ടൊരുക്കി പാടി, ഒരു കഥാപാത്രം അഭിനയിക്കുക കൂടി ചെയ്തിട്ടുണ്ട് നഞ്ചിയമ്മ. ‘ആതുക്കു അന്ത പക്കാ ‘എന്ന് തുടങ്ങുന്ന ഒരു താരാട്ട് പാട്ടായിരുന്നു നഞ്ചിയമ്മയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയത്. ഖത്തർ ആസ്ഥാനമായ വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമിച്ച ചെക്കനിലെ എല്ലാഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ഈ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ച സംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

നമ്മുടെ ‘ചെക്കനു’ വേണ്ടി വയനാട് വരെ എത്താൻ കഴിയുമോ എന്ന് സംശയത്തോടെ, ഇച്ചിരി ആശങ്കയോടെ യാണ് അമ്മയോട് ഞാൻ ചോദിച്ചിരുന്നത്.കുഞ്ഞുസിനിമയുടെ 2 ദിവസത്തെ ഷൂട്ടിന് യൂണിറ്റ് മുഴുവൻ വയനാട് നിന്നും അട്ടപ്പാടി എത്തണമെങ്കിൽ വരുന്ന ചെലവും, റിസ്ക്കും തന്നെയാണ് കാരണം, പിന്നെ അയ്യപ്പനും കോശിയും അടക്കമുള്ള നഞ്ചിയമ്മ അഭിനയിച്ച ഭൂരിപക്ഷം സിനിമകളും ചിത്രീകരിച്ചതും അട്ടപ്പാടി ആയിരുന്നല്ലോ, എന്നാൽ ഞെട്ടിച്ചുകൊണ്ട് പറഞ്ഞ മറുപടി എന്തായിരുന്നെന്നോ..

”ഞാൻ കാട്ടിൽ വളർന്ന സ്ത്രീയാണ്, നിങ്ങൾ കേറാത്ത മരത്തിലും മലയിലും വേണമെങ്കിൽ ഞാൻ കയറും ”എന്നും പറഞ്ഞു സ്വതസിദ്ധമായ ഒരു ചിരിയായിരുന്നു,പറഞ്ഞ സമയത്തിനും മുൻപ് അവർ വയനാട് നെല്ലാർച്ചാലിൽ നമ്മുടെ ലൊക്കേഷനിൽ എത്തുകയായിരുന്നു. സിനിമയിലെ ആദ്യ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഗർഭിണിയായ മരുമകളെ മദ്യപിച്ചു വന്ന് അടിച്ചിറക്കാൻ ശ്രമിക്കുന്ന മകന്റെ ചെയ്തികൾ കണ്ട് നിസ്സഹായയായി തടയാൻ ശ്രമിക്കുന്ന അമ്മയുടെ ദയനീയത ഷൂട്ട് ചെയ്യുകയാണ്.

എനിക്ക് ഗ്ലിസറിൻ ഒന്നും വേണ്ടെന്നു പറഞ്ഞു നിഷ്കളങ്കമായി അഭിനയിക്കുന്ന അമ്മ സീൻ കഴിഞ്ഞു കരച്ചിൽ നിർത്താതെവന്നപ്പോൾ അടുത്തു ചെന്ന എന്നോട് പറഞ്ഞത് ഇതെനിക്ക് അഭിനയമല്ലെന്നും, ഇതേ അവസ്ഥ ജീവിതത്തിൽ ഒരുപാട് തരണം ചെയ്തിട്ടുണ്ടെന്നും, കുറച്ചു നേരം ഞാൻ ഒന്നു കരഞ്ഞോട്ടെ എന്നുമാണ്.. ഒരുപാടുണ്ട് പറയാനുണ്ട് ഈ അട്ടപ്പാടിയുടെ വാനമ്പാടിയെ കുറിച്ച്.. അർഹിക്കുന്ന അംഗീകാരം വൈകിയെങ്കിലുംദേശീയ അവാർഡിന്റെ രൂപത്തിൽ എത്തിയല്ലോ എന്ന സന്തോഷം മാത്രം.. മലയാളത്തിന്റെ യശസ്സുയർത്തിയ എല്ലാ അവാർഡ് ജേതാക്കൾക്കും ചെക്കൻ ടീമിന്റെ ഒരായിരം അഭിനന്ദനങ്ങൾ..

LEAVE A REPLY

Please enter your comment!
Please enter your name here