ഹൈദരാബാദ്: കൊവിഡ് കാലം തൊട്ടാണ് വര്‍ക്ക് ഫ്രം ഹോം എന്ന വാക്ക് നമ്മള്‍ കൂടുതലായി കേള്‍ക്കാന്‍ തുടങ്ങിയത്. മഹാമാരിക്കാലത്ത് പല കമ്പനികളും വര്‍ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ വര്‍ക് ഫ്രം ഹോമിന്റെ പേരിലുള്ള വലിയൊരു തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലാണ് വന്‍ തട്ടിപ്പ് നടന്നത്.
പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുവാന്‍ ആളെ ആവശ്യമുണ്ടെന്നാണ് പരസ്യം ചെയ്താണ് കമ്പനി ആളുകളെ റിക്രൂട്ട് ചെയ്തത്. തങ്ങളുടെ പക്കല്‍ 5,30,000 പേജുള്ള രേഖകളുണ്ടെന്നും ഒരു പേജിന് അഞ്ച് രൂപ വച്ച് നല്‍കാം എന്നും കമ്പനി ഓഫര്‍ ചെയ്തു. 600 ല്‍ അധികം ആളുകള്‍ക്കാണ് ഇത്തരത്തില്‍ കമ്പനി പണി നല്‍കിയത്.
വീടുകളിലിരുന്ന് ഡിജിറ്റൈസേഷന്‍ ജോലി ചെയ്യാനാവും എന്ന് വാഗ്ദ്ധാനം ചെയ്ത കമ്പനി ജോലിക്കെടുത്ത ആളുകളില്‍ നിന്നും വന്‍ തുക സെക്യൂരിറ്റി ഡെപ്പോസിറ്റും വാങ്ങിയിരുന്നു. 2027 വരെ ജോലി തുടരുമെന്നും, ആറ് മാസത്തിനുള്ളില്‍ തുക തിരികെ നല്‍കാമെന്നും പറഞ്ഞായിരുന്നു തുക വാങ്ങിയത്. പുസ്തകങ്ങളുടെ ഹാര്‍ഡ് കോപ്പികള്‍ പിഡിഎഫ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുക എന്നതായിരുന്നു ജീവനക്കാര്‍ ചെയ്യേണ്ടത്. ഇംഗ്ലീഷ് നോവലുകള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ഇതിനായി നല്‍കിയത്.ജോലി ലഭിച്ചവര്‍ക്ക് ആദ്യ മാസങ്ങളില്‍ കൃത്യമായി ശമ്പളം ലഭിച്ചിരുന്നു. ഓഫര്‍ ലെറ്ററുകളും കൃത്യ സമയത്ത് പേയ്മെന്റുകളും ‘സാലറി സ്ലിപ്പും’ നല്‍കിയിരുന്നു.
ഇതോടെ ജീവനക്കാര്‍ക്ക് വിശ്വാസവും ആയി. എന്നാല്‍ പിന്നീട് കമ്പനിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായി. ഇതോടെയാണ് പറ്റിക്കപ്പെട്ടവര്‍ പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണത്തില്‍ കമ്പനി ഉടമ അമിത് ശര്‍മ്മ 620 പേരെ കബളിപ്പിച്ചതായി കണ്ടെത്തി. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലുള്ളവര്‍ക്കും കുറച്ച് മാസങ്ങളായി ശമ്പളം നല്‍കിയിരുന്നില്ല. ഏകദേശം മുപ്പത് കോടി എങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ പേരില്‍ അമിത് ശര്‍മ്മ തട്ടിയെടുത്തു എന്നാണ് പൊലീസ് കണക്കാക്കുന്നത്. അഞ്ചര ലക്ഷം രൂപയാണ് ഒരാളില്‍ ഇയാള്‍ വാങ്ങിയത്.