തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്‌വായ്‌പൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നൽകിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹരജിയിലാണ് നടപടി. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറിനാണ് അന്വേഷണ ചുമതല. കേസിൽ വേദിയിൽ ഉണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴിയെടുക്കും.
പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ളിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നും ടി രാജപ്പൻ റാവുത്തർ പറഞ്ഞു. അതിനിടെ, പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാൻ കഴിയുള്ളൂവെന്ന് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ എസി ഈപ്പൻ പോലീസിനെ അറിയിച്ചിട്ടുണ്ട്.