തൃശൂർ : വെങ്കിടങ്ങിൽ ചോർന്നൊലിക്കുന്ന ഓലക്കുടിൽ വാസയോഗ്യമാണെന്ന ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെത്തുടർന്ന് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പള്ളിപ്പുറത്ത് പ്രകാശന്റെ കുടുംബം ലൈഫ് പദ്ധതിയിൽ നിന്നും പുറത്തായി. മേൽക്കൂര മേയാൻ പണമില്ലാത്തതുമൂലം മുകളിൽ ടർപൊളീൻ ഷീറ്റ് കെട്ടിയാണ് താമസിച്ചിരുന്നത്.
ബലക്ഷയം വർധിച്ചതോടെ വാടക വീട്ടിലേക്ക് താമസം മാറി. ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്നതുമാണ് കുടുംബം. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെ തുടർന്ന് ലിസ്റ്റിൽ പേര് ഉൾപ്പെടാതായതോടെ വീണ്ടും അപ്പീൽ നൽകി. അതും നിരസിച്ചു. തുടർന്ന് ജില്ലാ കലക്ടർക്ക് അപ്പീൽ നൽകാനെത്തിയപ്പോൾ വിഇഒയുടെ റിപ്പോർട്ട് തിരുത്തി വരാനായിരുന്നു നിർദേശം. ജൂലൈ 8 വരെയാണ് അപ്പീൽ നൽകാനുള്ള തീയതി. ഇൗ സമയത്തിനുള്ളിൽ ഉദ്യോഗസ്ഥൻ റിപ്പോർട്ട് തിരുത്തി നൽകിയാലെ അടച്ചുറപ്പുള്ള വീടെന്ന പ്രകാശന്റെ ആവശ്യം യാഥാർഥ്യമാകൂ.