തിരുവനന്തപുരം: ‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങി ആൾക്കാർ കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്.
ആദ്യഘട്ടമായി കോഴിക്കോട്, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാൻ തെരഞ്ഞെടുത്തത്.
തട്ടുകടകൾ, ചെറിയ ഭക്ഷണ ശാലകൾ എന്നിവയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പരിധിയിൽ വരുന്നത്. 20 മുതൽ 50 വരെ ചെറുകടകളുള്ള സ്ഥലങ്ങൾ കണക്കാക്കിയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇവടങ്ങളിലെ കടകളിൽ വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവർക്ക് മതിയായ പരിശീലനവും സർട്ടിഫിക്കേഷനും നൽകുന്നതാണ്.