അകല്‍ച്ചകള്‍ മാറ്റിവച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുര്‍ക്കിയില്‍.

0
65

ഏറെ കാലത്തിന് ശേഷമാണ് ബിന്‍ സല്‍മാന്‍ അങ്കാറയിലെത്തുന്നത്. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം സംബന്ധിച്ച കേസ് തുര്‍ക്കിയില്‍ നിലനില്‍ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമായിരുന്നു. എന്നാല്‍ വിചാരണ നിര്‍ത്തിവച്ച് സൗദിയെ പ്രീതിപ്പെടുത്തുകയാണ് തുര്‍ക്കി.

ഇതിനെല്ലാം കാരണം തുര്‍ക്കി ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തുര്‍ക്കിക്ക് ഇനി ഗള്‍ഫ് രാജ്യങ്ങളെ അകറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് സൗദി അറേബ്യയെ. ഈ സാഹചര്യത്തില്‍ സൗദി കിരീടവകാശിയെ ഉര്‍ദുഗാന്‍ സ്വാഗതം ചെയ്തിരിക്കുന്നത്. ഉര്‍ദുഗാനും ബിന്‍ സല്‍മാനും തമ്മിലുള്ള ചര്‍ച്ചയാണ് ലോക മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച. ഗള്‍ഫ് ലോകത്തിന് അപ്പുറത്ത് പ്രതിഛായ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്നതാണ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. എല്ലാ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്താന്‍ ബിന്‍ സല്‍മാന്‍ ആഗ്രഹിക്കുന്നുവത്രെ.

തുര്‍ക്കി വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. ഈ വേളയില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് തുര്‍ക്കിയുടെ സാമ്പത്തിക അവസ്ഥയാണ്. തുര്‍ക്കിയുടെ സാമ്പത്തിക രംഗം നാള്‍ക്കുനാള്‍ തകരുന്നത് ഉര്‍ദുഗാന് കനത്ത തിരിച്ചടിയാകും. സൗദിയുമായി അകന്നുനില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് ഉര്‍ദുഗാന്‍ മനസിലാക്കുന്നു. ഇതാണ് സൗഹൃദത്തിന്റെ പാത ഉര്‍ദുഗാന്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ ഉര്‍ദുഗാന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം നേരിട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ജമാല്‍ ഖഷോഗി വധത്തിന്റെ വിചാരണ ഒഴിവാക്കിയതും ബിന്‍ സല്‍മാനെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ. ബിന്‍ സല്‍മാനുമായുള്ള ചര്‍ച്ച വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കഴഞ്ഞാഴ്ച ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇന്ന് ബിന്‍ സല്‍മാനും ഉര്‍ദുഗാനും തമ്മിലുള്ള ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്. വ്യാപാരം, വിമാന സര്‍വീസ്, ടെലിവിഷന്‍ സീരിസുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളെല്ലാം ഇരുരാജ്യങ്ങളും എടുത്തുകളഞ്ഞത് ബന്ധംമെച്ചപ്പെടുത്താനാണ്. കൂടാതെ സൗദിയെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ തുര്‍ക്കി മാധ്യമങ്ങളില്‍ വരുന്നതിനും നിയന്ത്രണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here