പട്ന: ബിഹാറിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാരോപണവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. സർക്കാർ നിലവിലുള്ള സാഹചര്യം മറച്ചുവെക്കുകയാണെന്നും യഥാർത്ഥ കൊവിഡ് കണക്കുകൾ വെളിപ്പെടുത്തുന്നില്ലെന്നും രാജ്യത്ത് ഏറ്റവും കുറവ് പരിശോധന നടക്കുന്നത് ബിഹാറിലാണെന്നും തേജസ്വി ആരോപിച്ചു.മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ജീവനേക്കാൾ വലുത് പ്രതിച്ഛായ ആണോ എന്നും തേജസ്വി യാദവ് ചോദിച്ചു.
ബിഹാറിൽ കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ വിദഗ്ധ സംഘത്തെ ബിഹാറിലേക്ക് അയച്ചിട്ടുണ്ട്.