തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,26,469 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 4,23,303 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം 1,25,509 വിദ്യാർഥികൾക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കോവിഡ് കാരണം കലാ-കായിക മത്സരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഇത്തവണയും ഗ്രേസ് മാർക്ക് നൽകിയിട്ടില്ല
കണ്ണൂരാണ് ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല(99.94%) വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98%). ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കൂട് ആണ് കൂടുതൽ കൂട്ടികൾ പരീക്ഷയെഴുതിയ സെന്റർ. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാർക്കര എറണാകുളം ( ഒരു കുട്ടി).
ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in ൽ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലമറിയാം.