ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള നേതാക്കളേയും പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.
നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കെസി വേണു ഗോപാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. പ്രതിഷേധിച്ച നിരവധി കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്.
എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാർ ഉൾപ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പോലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്. തുടർന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും അവിടെ നിന്ന് കാൽ നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.