തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓപ്പറേഷൻ സുതാര്യം പദ്ധതിക്ക് തുടക്കമായി. ഇനിമുതൽ സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാകും. സംസ്‌ഥാനത്ത് ഇതിനോടകം നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു. ഈ മാസം 14 വരെ സംസ്‌ഥാനത്ത് പരിശോധന തുടരും.
കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ളാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാൻ പാടില്ല. നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്‌ത് ആശയകുഴപ്പം സൃഷ്‌ടിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. വാഹന ഉടമകൾക്ക് ബോധവൽക്കരണം നൽകുന്നതിനൊപ്പം പിഴയും ചുമത്തും.
250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാൽ 1250 ആയി പിഴ ഉയരും. നിയമനടപടികളും പിന്നാലെ ഉണ്ടാകും. സംസ്‌ഥാനത്ത് ഇതുവരെ നൂറിലധികം വാഹനങ്ങൾക്ക് സുതാര്യത്തിൽ പിടിവീണിട്ടുണ്ട്. എറണാകുളത്ത് മാത്രം ഇതുവരെ 30 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. തിരുവനന്തപുരത്ത് കർട്ടൻ ഇട്ട സർക്കാർ വാഹനങ്ങൾക്കും താക്കീത് നൽകി.