റിയാദ്: ഉംറ വിസയുടെ ചട്ടങ്ങള്‍ പരിഷ്കരിച്ച് സൌദി അറേബ്യ. ഇനി മുതല്‍ ഓൺലൈനിൽ അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഉംറ വിസ ലഭിക്കും. ഇതോടൊപ്പം തന്നെ ഉംറ വിസ കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസമായും ദീർഘിപ്പിക്കുകയും രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും സഞ്ചരിക്കാനും സാധിക്കും. സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള വ്യക്തിഗത ഉംറ തീർത്ഥാടകർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിക്കുന്നതായും ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ വ്യക്തമാക്കി.
വലിയ തോതിലുള്ള ഉംറ തീർഥാടകരുടെ സ്വീകരണം സുഗമമാക്കുകയാണ് രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യമിടുന്നതെന്നും അൽ-റബിയ പറഞ്ഞു. ഈ വർഷം പത്തുലക്ഷം പേർ ഹജ്ജ് നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകരിൽ 850,000 (85 ശതമാനം) വിദേശ തീർഥാടകരും 150,000 (15 ശതമാനം) ആഭ്യന്തര തീർഥാടകരും ഉൾപ്പെടുന്നു. ഹജ്ജ് തീർഥാടകരുടെ സൌകര്യങ്ങള്‍ ഉറപ്പാക്കാൻ മന്ത്രാലയവും മറ്റ് അനുബന്ധ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഹജ്ജ് സ്മാർട്ട് കാർഡ് ഈ വർഷം തന്നെ നടപ്പിലാക്കും,” ഈ വർഷത്തെ ഹജ്ജ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃകാ രീതിയില്‍ ഹജ്ജ് സംഘാടനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സഹായിക്കും. ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യുന്നുണ്ട്. താമസം, യാത്ര എന്നിവ ഇ-സേവനം വഴി മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. നേരത്തെ സർവ്വീസ് കമ്പനികള്‍ വഴിയായിരുന്നു ഈ സേവനം നല്‍കിയിരുന്നത്. പുതിയ പരിഷ്കരണത്തിലൂടെ സര്‍വീസ് കമ്പനികളുടെ സേവനം പ്രയോജനപ്പെടുത്താതെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കും.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹജ്ജ്, ഉംറ മന്ത്രി. മിനായിലും അറഫയിലും തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനുമാണ് സ്‍മാര്‍ട്ട് കാര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.