കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത.

0
52

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെയാണ് അതിജീവിത ഇക്കാര്യം അറിയിച്ചത്. കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് നടിയും ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടു എന്നുളള ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ലാബ് റിപ്പോര്‍ട്ട് 2020 ജനുവരി 29ന് വിചാരണ കോടതിയിലേക്ക് അയച്ചെങ്കിലും ഇക്കാര്യം 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും പരാതി ഉന്നയിച്ചിരിക്കുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ പക്കലുണ്ടെന്ന വാദവും ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നു.

ദൃശ്യങ്ങള്‍ ചോര്‍ത്തുകയോ ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് അതിജീവിത ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ 5 വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്നും താന്‍ വിഷാദത്തിലാണെന്നും അതിജീവിത പറയുന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്നും ഇത് പലരുടേയും ഫോണില്‍ ഉണ്ടെന്നും വാര്‍ത്തകളുളളതായും നടി ഹൈക്കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here