കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം മെയ് 31 ന് അവസാനിക്കുകയാണ്. എന്നാൽ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും മൂന്ന് മാസം കൂടി നീട്ടി ചോദിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹർജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം കേസിൽ പല നിർണായക കണ്ടെത്തലുകളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതി നൽകിയ സമയപരിധിക്കുള്ളിൽ തന്നെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിലായിരുന്നു നേരത്തേ ക്രൈംബ്രാഞ്ച്. ഇതിനിടയിൽ കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് കൂടുതൽ സമയം തേടാൻ ക്രൈംബ്രാഞ്ചിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം കൂടി സമയം നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം തേടിയ സാഹചര്യത്തിൽ തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് ഇന്ന് വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിക്കില്ല. നാളെ കേസ് വിചാരണ കോടതി പരിഗണിക്കും. കൂടുതൽ സമയം തേടിയ കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.