കിയെവ്; ഖാർകിവ് മേഖലയിലെ സുരക്ഷാ മേധാവിയെ പുറത്താക്കി യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. നഗരത്തെ സംരക്ഷിക്കാനായി ശരിയായ പ്രതിരോധം കാഴ്ചവെക്കാൻ സാധിച്ചില്ല എന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കിയത്. ഖാർകിവ് സന്ദർശിച്ച ശേഷമാണ് സെലെൻസ്‌കി ഈ നടപടി. നിലവിൽ വിഘടനവാദികൾ ഏറെയുള്ള ഡോൺബാസ് മേഖലയിലെ പ്രധാന നഗരങ്ങളിൽ റഷ്യൻ സൈന്യം പിടി മുറുക്കിയിരിക്കുകയാണ്. ഇവിടം കേന്ദ്രീകരിച്ചാണ് നിലവിൽ യുദ്ധം പുരോ ഗമിക്കുന്നത്.
” യുദ്ധത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ ഇവർ യുദ്ധത്തെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. സ്വയം സുരക്ഷയാണ് ഇവർ നോക്കിയത്. ഇവർ നന്നായി അധ്വാനിച്ചിരുന്നെങ്കിൽ ഈ നടപടി സ്വീകരിക്കില്ലായിരുന്നു.” എന്നായിരുന്നു സെലെൻസ്കിയുടെ വാക്കുകൾ. ഉദ്യോ ഗസ്ഥന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു പ്രസിഡന്റിന്റെ ശാസന. എന്നാൽ യുക്രൈനിയൻ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വ്യക്തി ഖാർകിവ് മേഖലയിലെ എസ്ബിയു സുരക്ഷാ സേവനത്തിന്റെ തലവൻ റോമൻ ഡുഡിൻ ആണെന്ന് തിരിച്ചറിഞ്ഞു. അതേ സമയം യുദ്ധത്തെക്കുറിച്ച് ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി സെലൻസ്കി തിങ്കളാഴ്ച സംസാരിക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നടപടി സ്വീകരിക്കണം എന്നതായിരിക്കും ചർച്ചയിലെ പ്രധാന വിഷയം.
നിലവിൽ കിഴക്കൻ ഡോൺബാസ് മേഖല കേന്ദ്രീകരിച്ചാണ് യുദ്ധം നടക്കുന്നത്. നേരത്തെ തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാൻ റഷ്യൻ സേന ശ്രമിച്ചെങ്കിലും യുക്രൈൻ ശക്തമായി തിരിച്ചടിച്ചതോടെ റഷ്യ ഇവിടെ നിന്ന് പിൻമാറുകയായിരുന്നു. ശനിയാഴ്ച യുദ്ധം നടന്ന മേഖലയിലെ ലൈമാൻ പട്ടണം പിടിച്ചടക്കിയതായും. സെവെറോഡൊനെറ്റ്‌സ്‌ക്, ലിസിചാൻസ്ക് എന്നീ ഇരട്ട നഗരങ്ങൾ കീഴടക്കാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും റഷ്യൻ സൈന്യം അറിയിച്ചു. ഇവിടെ ശക്തമായി തിരിച്ചടിക്കുമെന്നാണ് സെലൻസ്കി പറഞ്ഞിരിക്കുന്നത്. നിലവിൽ ഖാർകിവ് മേഖലയുടെ മൂന്നിലൊന്ന് റഷ്യൻ നിയന്ത്രണത്തിലാണ്.