മുംബൈ: നൂറ്റാണ്ടിന്റെ ചരിത്രം അവകാശപ്പെടുന്ന ബെസ്റ്റ് ബസിൽ ആദ്യമായി ഒരു വനിതാ ഡ്രൈവർ വളയംപിടിക്കുന്നു. മുംബൈയിൽ തലങ്ങുംവിലങ്ങും പായുന്ന ബെസ്റ്റ് ബസിന്റെ സാരഥിയായെത്തുന്നത് ലക്ഷ്മി ജാദവ് എന്ന 42-കാരിയാണ്.
അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കുന്ന ലക്ഷ്മി ബെസ്റ്റിന്റെ നേരിട്ടുള്ള ജീവനക്കാരിയല്ല. ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പുറംപണികരാറായി നൽകുന്ന സ്ഥാപനമാണ് ഇവരെ ജോലിക്ക് നിയോഗിക്കുന്നത്. എന്നാൽ ലക്ഷ്മിക്ക് പരിശീലനംനൽകുന്നത് ബെസ്റ്റ് തന്നെയാണ്.
ലക്ഷ്മി ജാദവിനെ കൂടാതെ മറ്റുരണ്ട് സ്ത്രീകൾക്കുകൂടി ബെസ്റ്റ് പരിശീലനം നൽകിവരുന്നു. അവരും ഉടനെ ജോലിയിൽ കയറും. ഡ്രൈവർമാരെ കൂടാതെ കണ്ടക്ടർമാരെയും ബെസ്റ്റ് ജോലിക്ക് നിയോഗിക്കും. ആദ്യഘട്ടത്തിൽ 75 വനിതാ കണ്ടക്ടർമാരാണ് റാക്കേന്തുന്നത്.
ലക്ഷ്മി ജാദവ് ഡ്രൈവറായിട്ടുള്ള ആദ്യ ബസ് സർവീസ് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആദിത്യ താക്കറേ പങ്കെടുക്കും. ധാരാവിയിൽനിന്ന് ദക്ഷിണ മുംബൈയിലേക്കായിരിക്കും ഈ സർവീസ്. ഭാവിയിൽ കൂടുതൽ വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരും ബെസ്റ്റിന് ഉണ്ടാകുമെന്ന് ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു. ബെസ്റ്റിന്റെ ജീവനക്കാരായി 3200 ഡ്രൈവർമാരും 4100 കണ്ടക്ടർമാരുമാണുള്ളത്. ബെസ്റ്റ് 3500 സർവീസുകൾ നടത്തുന്നു.