ഹൊ! ആശ്വാസം…

0
248

പൂരപ്പിറ്റേന്ന് പുലർച്ചെ നടത്തേണ്ട വെടിക്കെട്ട് മഴ കാരണം മാറ്റിവയ്ക്കുക, മഴയുണ്ടാകില്ലെന്ന ചിന്തയിൽ പൊട്ടിക്കാൻ തീരുമാനിച്ച് മൂന്നുതവണ മാറ്റിവയ്ക്കുക, പത്തുനാൾ തേക്കിൻകാട് മൈതാനത്തെ കോൺക്രീറ്റുപുരകളിൽ വെടിക്കോപ്പുകളെല്ലാം സൂക്ഷിക്കുക… തൃശ്ശൂർ പൂരം സുഗമമായി കഴിഞ്ഞുപോയെങ്കിലും നീട്ടിവെച്ച വെടിക്കെട്ട് സംഘാടകരെ മുൾമുനയിൽ നിർത്തുകയായിരുന്നു. റവന്യൂമന്ത്രി കെ. രാജനും ജില്ലാ കളക്ടർ ഹരിതാ വി. കുമാറിനുമായിരുന്നു ആസൂത്രണത്തിന്റെ നേതൃത്വം.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അതിസമ്മർദം നേരിട്ടെങ്കിലും മുന്നോട്ടുതന്നെ പോയി. പത്തുനാൾ വൈകിയിട്ടും വെടിക്കെട്ട് ഉപേക്ഷിക്കില്ലെന്ന സംഘാടകരുടെ തീരുമാനം ലക്ഷ്യം കാണുകയും ചെയ്തു. വെള്ളിയാഴ്ച മൂന്നുമണിക്കുശേഷം വലിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചതിനാലാണ് അതിനുമുമ്പ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ചാവക്കാട് ഭാഗത്ത് മഴമേഘങ്ങൾ ഉണ്ടാകുമെന്നും മൂന്നോടെ തൃശ്ശൂർ നഗരത്തിൽ മഴ പെയ്യുമെന്നും അറിയിപ്പ് കിട്ടിയിരുന്നു. അതിനാൽ രണ്ടരമണിക്കൂർ സൂര്യൻ തെളിഞ്ഞുനിന്ന സമയം ഉപയോഗപ്പെടുത്തുകയായിരുന്നു-കളക്ടർ പറഞ്ഞു.

രാത്രിവെടിക്കെട്ടിന്റെയത്ര ശോഭ ഇല്ലായിരുന്നെങ്കിലും പൂരം വെടിക്കെട്ടിന്റെ ശബ്ദഗാംഭീര്യത്തിന് കുറവുണ്ടായിരുന്നില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ എന്നിവർ പറഞ്ഞു. ശുഭപര്യവസായി എന്നാണ് പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസിയുടെ സഹായി സ്റ്റെബിൻ സ്റ്റീഫൻ പറഞ്ഞത്. അഭിമാനം തോന്നുന്നെന്നാണ് തൃശ്ശൂർ പൂരം വെടിക്കെട്ടിലെ ആദ്യ സ്ത്രീ ലൈസൻസിയായ തിരുവമ്പാടി വിഭാഗത്തിന്റെ ഷീനാ സുരേഷിന്റെ അഭിപ്രായം.

മഴയത്ത് ക്ഷേത്രാങ്കണത്തിലെ കെട്ടിടത്തിലേക്ക് കയറിനിന്ന പോലീസുകാരന്റെ വാക്കി ടോക്കിയിലേക്ക് കൺട്രോൾ റൂമിൽനിന്ന് ചോദ്യമെത്തി-എന്തെങ്കിലും അത്യാഹിതം? ”ഇല്ല സാർ, വടക്കുന്നാഥക്ഷേത്രത്തിന്റെ ഗോപുരത്തിൽനിന്ന് രണ്ട് ഓടുകൾ വീണുപൊട്ടി. അതുമാത്രം.’

LEAVE A REPLY

Please enter your comment!
Please enter your name here