ശമ്പളം കൊടുക്കാൻ കാശില്ല, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകാൻ സാധിക്കില്ല, തുടങ്ങി കെഎസ്ആർടിസിയിലെ ‘ദാരിദ്ര്യം പറച്ചിലും പരിഭവങ്ങളുമായി’ ഗതാഗതമന്ത്രി ആന്റണി രാജു തന്റെ ധർമസങ്കടം തുടരുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ ഗതാഗത മന്ത്രി കെ.വി.ശ്രീനിവാസന് പറയാനുള്ളത് മറ്റൊരു കഥയാണ്. ഇന്ധനവിലവർധനയും മറ്റുമായി കേരളത്തെപോലെ തന്നെ പരുങ്ങലിലാണ് തമിഴ്നാട് ആർടിസിയുടെയും (ടിഎസ്ആർടിസി) സ്ഥിതി. പക്ഷേ പൊതുഗതാഗതത്തിൽനിന്നു ലാഭം മാത്രം പ്രതീക്ഷിച്ചാൽ മതിയോ, അത് ജനങ്ങൾക്കു സേവനം ചെയ്യാനുള്ളതല്ലേ എന്നാണ് മന്ത്രി ശ്രീനിവാസന്റെ ചോദ്യം. അതുകൊണ്ടുതന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധികളെല്ലാം ഉണ്ടായിരുന്നിട്ടും സ്ത്രീകൾക്കും വിദ്യാർഥികൾക്കും തമിഴ്‌നാട് ആർടിസിയിൽ സൗജന്യയാത്ര നൽകുന്നത്. പൊതുഗതാഗതം പൊതുജന സേവനത്തിനുള്ളതാണെന്നും അതു കഴിഞ്ഞേ ലാഭനഷ്ടക്കണക്കുകൾക്ക് സ്ഥാനമുള്ളൂ എന്നും പറയാതെ പറയുകയാണ് ‘തമിഴ്നാട് മോഡൽ’.
ഇന്ധന വില ഉൾപ്പെടെ കുത്തനെ ഉയർന്നിട്ടും തമിഴ്നാട്ടിൽ ഇതുവരെ ബസ് നിരക്ക് കൂട്ടാൻ സർക്കാർ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ബസ് നിരക്കുകൂടി കൂട്ടിയാൽ അത് ജനങ്ങളെ രൂക്ഷമായി ബാധിക്കുമെന്ന് സർക്കാരിനു നല്ല ബോധ്യമുണ്ട്. ജനപ്രിയ പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനിടെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചാൽ അത് സർക്കാരിന്റെ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്ന ബോധം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്.
യാത്രക്കാർ ഇല്ലെന്നും ജീവനക്കാർ ഇല്ലെന്നും പറഞ്ഞ് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോൾ മറുവശത്ത് തമിഴ്നാട്ടിൽ ഇനിയും സർക്കാർ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാണ് ടിഎൻആർടിസിയുടെയും തമിഴ്നാട് ഗതാഗത വകുപ്പിന്റെയും നീക്കം. ഇതിന്റെ ഭാഗമായി, നിലവിൽ സർക്കാർ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളുടെ കണക്ക് ഗതാഗതമന്ത്രാലയം എടുത്തുകഴിഞ്ഞു. മിനിമം യാത്രക്കാർ ഉറപ്പാണെങ്കിൽ അത്തരം റൂട്ടുകളിലെല്ലാം ബസ് സർവീസ് ആരംഭിക്കണമെന്നും അതിൽ സർവീസ് ലാഭത്തിലായിരിക്കണെമെന്ന വാശി വേണ്ടെന്നും ഗതാഗതമന്ത്രി ശ്രീനിവാസൻ വ്യക്തമാക്കുന്നു.