മാറഞ്ചേരി • വെള്ളക്കെട്ടിലായ പൊന്നാനി കോളിലെ പാടശേഖരങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾ ഇറങ്ങാതെ വന്നതോടെ തൊഴിലാളികളെ ഉപയോഗിച്ച് കർഷകർ നെല്ല് കൊയ്തെടുക്കാൻ തുടങ്ങി.ദിവസങ്ങളായി തുടരുന്ന വേനൽ മഴ കാരണമാണു കോളിലെ ആയിരത്തോളം പാടശേഖരത്തെ കൊയ്ത്ത് തടസ്സപ്പെട്ടത്. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കൊയ്ത്തുയന്ത്രങ്ങൾ ചെളിയിൽ താഴുന്നത് മൂലം പാടശേഖരത്തേക്ക് ഇറക്കാൻ കഴിഞ്ഞിട്ടില്ല.
വീണ നെല്ല് മുള വരുമെന്ന ആശങ്കയിൽ നാടൻരീതിയിൽ കൊയ്ത് എടുത്താണ് നെല്ല് കരയിൽ എത്തിക്കുന്നത്. അതിഥിത്തൊഴിലാളികളെ ഉപയോഗിച്ചാണ് നാടൻ രീതിയിൽ കൊയ്തെടുക്കുന്നത്. കരയിൽ എത്തിച്ച നെല്ല് പിന്നീട് കൊയ്ത്തുയന്ത്രത്തിൽ മെതിക്കുകയാണ് ചെയ്യുന്നത്. യന്ത്രം പാടശേഖരത്തേക്ക് ഇറങ്ങാതെ വന്നതോടെ കരയിൽ എത്തിക്കുന്നതിനും മെതിക്കുന്നതിനും ചെലവ് കൂടുതലാണ്. ഒരാൾക്ക് 1000 രൂപ നിരക്കിലാണ് കൊയ്ത്തിന് കൂലി നൽകുന്നത്. വേഗത്തിൽ കൊയ്തെടുക്കാൻ തമിഴ്നാട്ടിൽനിന്ന് കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിച്ചെങ്കിലും വെള്ളക്കെട്ട് കുറയാത്തതിനെ തുടർന്ന് കരയിൽ കിടക്കുകയാണ്.