ഇഫ്താറിൽ ഒരുമിച്ചിരിക്കാമെങ്കിൽ കെ-റെയിലിനായി ഒരുമിച്ചുനിന്നുകൂടേ?- കെ. വി. തോമസ്

0
46

 

കൊച്ചി: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് ചൂടുയരുമ്പോൾ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.വി. തോമസ്. വികസനം തന്നെ ആയിരിക്കും ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ചർച്ചാവിഷയമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഇഫ്താറിൽ ഒന്നിച്ച് ഇരിക്കാമെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും കെ-റെയിലിന്റെ കാര്യത്തിൽ ഒന്നിച്ച് നിന്നുകൂടാ എന്നും അദ്ദേഹം ആരാഞ്ഞു.

കേരളത്തിന്റെ വികസനവും തൃക്കാക്കരയുടെ വികസനവും ചർച്ചയാകും. മെട്രോ തൃക്കാക്കരയിൽ എത്തിക്കണമെന്ന ആഗ്രഹം ജനങ്ങളുടെ മനസ്സിലുണ്ട്. വൈറ്റില ഹബ്ബിൽനിന്നുള്ള ജലപാത ജനങ്ങളുടെ വലിയ ഒരു ആഗ്രഹമാണ്. വളർന്നുവരുന്ന നഗരമാണ് തൃക്കാക്കര, അതിന്റെ പ്രശ്നങ്ങളുണ്ട്. വികസനരാഷ്ട്രീയം വളരെ ആഴത്തിൽ ചർച്ചചെയ്യപ്പെടും, കെ.വി. തോമസ് കൂട്ടിച്ചേർത്തു.

വികസനം ജനങ്ങൾക്കു വേണ്ടിയാണ്. അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട ജീവിതസൗകര്യങ്ങൾ, രാജ്യത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനം ഇവയൊന്നും ചോദ്യംചെയ്യപ്പെടരുത്. അത്തരം കാര്യങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളം വന്നപ്പോഴും കൊച്ചി മെട്രോ വന്നപ്പോഴുമൊക്കെ തന്റെ നിലപാട് അതുതന്നെ ആയിരുന്നു. വികസനത്തിനൊപ്പം എന്ന നിലപാടായിരിക്കും ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥിയേക്കുറിച്ച് എന്തെങ്കിലും നിർദേശങ്ങൾ പാർട്ടിക്ക് മുൻപിൽ വെക്കാനുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനും തോമസ് മറുപടി നൽകി. തന്റെ മനസ്സിലുള്ള അഭിപ്രായങ്ങളെല്ലാം ജനങ്ങളോടു പറഞ്ഞു. ജനങ്ങളോടല്ലേ തനിക്ക് പറയാൻ കഴിയൂ. ആ പ്രദേശത്തെ ജനങ്ങളുമായി തനിക്ക് ഒരു ബന്ധമുണ്ട്. അമ്മൂമ്മയുടെ വീട് കലൂരാണ്. അവിടെ ബന്ധുക്കൾ കുറേപേരുണ്ട്. തന്നെ പഠിപ്പിച്ച അധ്യാപകരും താൻ പഠിപ്പിച്ച വിദ്യാർഥികളുമുണ്ട്. സഹപ്രവർത്തകരുണ്ട് അവരോടൊക്കെ സ്വന്തം അഭിപ്രായം തുറന്നു പറയുമെന്നും തോമസ് കൂട്ടിച്ചേർത്തു.

സി.പി.എം. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ തോമസിനെതിരേ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here