നടിയെ പീഡിപ്പിച്ച കേസ്: ‘അന്വേഷണ വിവരം ചോരരുത്, കോടതി വിമർശനം ഉണ്ടാകരുത്

0
370

കൊച്ചി : ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ കോടതികളെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കുന്ന അന്വേഷണവിവരങ്ങൾ പുറത്തു വരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിനു നിർദേശം ലഭിച്ചു. എഡിജിപി എസ്.ശ്രീജിത്തിനു പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എഡിജിപി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു വിളിച്ചുവരുത്തിയാണു നിർദേശങ്ങൾ നൽകിയത്.

നടിയെ പീഡിപ്പിച്ചെന്ന കേസും അന്വേഷണ സംഘത്തെ വകവരുത്താൻ എട്ടാം പ്രതി ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന കേസും സമയബന്ധിതമായി പൂർത്തിയാക്കാനും എഡിജിപി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥർ വിചാരണക്കോടതിയുടെ വിമർശനം കേൾക്കാതെ നോക്കണമെന്ന നിർദേശവും അന്വേഷണ സംഘത്തിനു ലഭിച്ചു. കേസിൽ ഹാജരാകേണ്ട സ്പെഷൽ പ്രോസിക്യൂട്ടറുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല. കേസിൽ വിചാരണക്കോടതിക്ക് എതിരെ കടുത്ത വിമർശനം ഉയർത്തി 2 സ്പെഷൽ പ്രോസിക്യൂട്ടർമാർ രാജി വച്ചിരുന്നു.

കേസിൽ പുതുതായി ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി. പട്ടികയിൽ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ഉൾപ്പെടുന്നുണ്ട്. കാവ്യയുടെ മൊഴി എവിടെവച്ചു രേഖപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേസിൽ പുതുതായി മൊഴിയെടുത്ത 80 പേരിൽ ആരെയെല്ലാമാണു പ്രോസിക്യൂഷന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടതെന്ന് അടുത്ത ദിവസങ്ങളിൽ തീരുമാനമാവും. മേയ് 30ന് അന്വേഷണം പൂർത്തിയാക്കി 31നു വിചാരണക്കോടതി മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം പൂർത്തിയാക്കാൻ കോടതിയോടു കൂടുതൽ സമയം ആവശ്യപ്പെടാൻ കഴിയില്ലെന്നാണു വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here